
ഫക്രുദ്ദീൻ പാന്തവൂർ
പൊന്നാനി:വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ റേഡിയോക്കു മുന്നില്‍ കാത്തിരുന്നൊരു കാലമുണ്ട്. അന്നത്തെ പരിപാടികള്‍ക്കു കാതോര്‍ത്തിരുന്ന പലര്‍ക്കും സുപരിചിതമായ പേരുകളാണ് നഫീസ, കുഞ്ഞിപ്പ പന്താവൂര്‍. ആകാശവാണിയിലെ വയലും വീടും ചിത്രഗീതം തുടങ്ങി മിക്ക പരിപാടികളിലേക്കും മുറതെറ്റാതെ കത്തയക്കുന്ന ദമ്പതികള്‍. 41 വർഷത്തിനിടയിൽ ഒന്നരലക്ഷം കത്തെഴുതിയ ദമ്പതികൾ.
കഴിഞ്ഞ 41 വര്‍ഷത്തിനിടെ സമകാലിക-സിനിമാ-കാര്‍ഷിക വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള കുഞ്ഞിപ്പയുടെയും നഫീസയുടെയും കത്തുകള്‍ വായിക്കാത്ത മാധ്യമ സ്ഥാപനങ്ങളും കുറവായിരിക്കും.കത്തെഴുതാത്ത ഒരുദിവസം പോലും കടന്നുപോയിട്ടില്ലെന്നു പറയുന്നു കുഞ്ഞിപ്പയും നഫീസയും.നാലാം ക്ലാസാണ് കുത്തിപ്പയുടെ വിദ്യാഭ്യാസം. ജോലി പന്താവൂർ പള്ളിയിലെ മുക്രിയും മദ്രസയിലെ അധ്യാപകനും.പൊന്നാനി താലൂക്കിലെ പന്താവൂർ എന്ന ഗ്രാമത്തെ ലോകമലയാളികൾക്ക് ചിരപരിചിതമാക്കിയ കുഞ്ഞിപ്പ ഇന്നും കത്തെഴുത്ത് തുടരുന്നു. 41 വർഷത്തിനിടെ ഒന്നര ലക്ഷം കത്തുകളെഴുതിത്തീർത്തിരിക്കുന്നു നഫീസ കുഞ്ഞിപ്പ പന്താവൂർ.
ആകാശാവണി പരിപാടികൾ സംബന്ധിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചാണ് കുഞ്ഞിപ്പ തന്റെ പ്രിയതമയുടേയും നാടിന്റേയും കൂടി പേര് പ്രശസ്തമാക്കിയത്. 1979ലാണ് ആദ്യമായി കത്തെഴുതുന്നത്. ഒരു കൗതുകത്തിനായിരുന്നു തുടക്കം. പിന്നീടത് നിത്യജീവിതത്തിന്റെ ഭാഗമായി. എത്ര തിരക്കുകൾക്കിടയിലും കത്തെഴുത്ത് കൈവിടില്ല ഈ 57കാരൻ.കത്തിന്റെ കാലം അസ്തമിച്ചെങ്കിലും നഫീസയും കുഞ്ഞിപ്പയും ഇന്നും കത്തെഴുതും.ഒപ്പം എഫ് എം റേഡിയോകളിലേക്ക് ഫോൺ വിളിയുമായും ശ്രോതാവായിമാറും.
പോസ്റ്റ് കാർഡിന് 15 പൈസ വിലയുണ്ടായിരുന്ന കാലത്ത് തുടങ്ങിയതാണ് എഴുത്ത്. കാർഡിന് ഇപ്പോൾ വില 50 പൈസയിലെത്തി.നാളിതുവരെ വാങ്ങിയ എല്ലാ കാർഡകളുടേയും കണക്കുണ്ട് കുഞ്ഞിപ്പയുടെ കൈവശം. 100 കാർഡ് വീതമാണ് പോസ്റ്റ് ഓഫിസിൽ നിന്ന് വാങ്ങുക. ഒരാഴ്ചത്തേക്കു മാത്രമാണ് ഇത് തികയുക. കാർഡ് വാങ്ങുന്ന തിയ്യതിയും എണ്ണവും രേഖപ്പെടുത്തി സൂക്ഷിക്കും. വെറും അഭിപ്രായപ്രകടനങ്ങളായി മാത്രമല്ല തന്റെ കത്തുകളെ ആകാശവാണിയുൾപ്പടെ കണ്ടിരുന്നതെന്ന് കുഞ്ഞിപ്പ പറയുന്നു. തൃശ്ശൂർ നിലയത്തിൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12ന് മാപ്പിളപ്പാട്ട് പരിപാടിയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് നിരന്തരം കത്തെഴുതിയതോടെ പരിപാടി ശനിയാഴ്ചയിലേക്ക് മാറ്റി. പ്രാദേശിക പ്രശ്‌നങ്ങൾ അച്ചടിമാദ്ധ്യമങ്ങളിലൂടെ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കത്തെഴുത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലും ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായി.ഇരുന്ന ഇരുപ്പിൽ നാൽപ്പതോളം കത്തുകൾ വരെ എഴുതിയിട്ടുണ്ട്.അതുതന്നെയാണ് കുഞ്ഞിപ്പ റേഡിയോ എന്നതിന്റെ പര്യായവാക്കായി മാറിയതിന്റെ കാരണവും.
റേഡിയോ പരിപാടികൾ ശ്രദ്ധയോടെ ശ്രവിക്കേണ്ട ചുമതല ഭാര്യ നഫീസക്കാണ്. അവർ പ്രധാന പരിപാടികൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കും. കുഞ്ഞിപ്പ ഒഴിവുവേളകളിൽ പരിപാടി കേട്ട് അഭിപ്രായങ്ങൾ എഴുതി അയക്കും.ആകാശവാണിയുടെ കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം, മഞ്ചേരി, കണ്ണൂർ നിലയങ്ങളിലേക്കെല്ലാം കത്തുകളെഴുതിയിട്ടുണ്ട്. പരിപാടികൾ കൂടുതൽ ഹൃദ്യവും മികച്ചതുമാക്കാനുള്ള നിർദ്ദേശങ്ങളായിരിക്കും കത്തിൽ എന്നതിനാൽ റേഡിയോ നിലയങ്ങളെല്ലാം ഇവ പ്രാധാന്യപൂർവം പ്രക്ഷേപണം ചെയ്യും. വത്തിക്കാൻ സിറ്റി റേഡിയോയുടെയും ശ്രീലങ്കൻ റേഡിയോയുടേയും മലയാളം പരിപാടികൾ സംബന്ധിച്ചും കുഞ്ഞിപ്പ അഭിപ്രായങ്ങൾ കത്തിലൂടെ അറിയിക്കാറുണ്ട്. വത്തിക്കാനിൽ നിന്ന് ഒരിക്കൽ മറുപടിയായി എത്തിയത് മാർപ്പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത കത്താണ്.
ലോകത്ത് എവിടെ നിന്നും നഫീസ കുഞ്ഞിപ്പ പന്താവൂർ എന്നു മാത്രം വിലാസമെഴുതി കത്തയച്ചാൽ ഇദ്ദേഹത്തിന്റെ കൈകളിലെത്തും.സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടേയും പാളയം ഇമാം ആയിരുന്ന അബ്ദുൽ ഗഫാർ മൗലവിയുടേയെല്ലാം കത്തുകൾ ഇത്തരത്തിൽ കുഞ്ഞിപ്പയെ തേടിയെത്തിട്ടുണ്ട്.എത്രയോ പേർ ദൂരെ ദിക്കുകളിൽനിന്ന് കാണാനെത്തിയിട്ടുണ്ട്.ആകാശവാണിയിലെ പ്രതികരണങ്ങൾ സംബന്ധിച്ച സ്ഥിരം ശ്രോതാക്കളുടെ കത്തുകളും ഇദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നു.വാട്‌സാപ് ഉൾപ്പെടെയുള്ള ആധുനിക സാമൂഹ്യമാദ്ധ്യമങ്ങൾ സജീവമാണെങ്കിലും കത്തെഴുത്തിനെ ഇന്നും കൈവിട്ടിട്ടില്ല. ലഭിക്കുന്ന എല്ലാ കത്തുകൾക്കും ഇപ്പോഴും മറുപടി അയക്കാറുണ്ടെന്ന് കുഞ്ഞിപ്പ പറയുന്നു. മക്കളായ ഷഹ് ല, അബ്ദുൽവാഹിദ്, അബ്ദുൽ വാജിദ് എന്നിവരും കത്തെഴുത്തിന് സഹായികളാകാറുണ്ട്. പക്ഷേ അവരാരും കത്തെഴുത്ത് വിനോദമായി കൂടെ ചേർത്തിട്ടില്ല.
പന്താവൂർ ടൗൺ മസ്ജിദിലാണ് ജോലി. ആദ്യ കാലത്ത് നാട്ടുകാർ പരിഹാസത്തോടെയാണ് കുഞ്ഞിപ്പയുടെ കത്തെഴുത്തിനെ കണ്ടിരുന്നത്. ഇപ്പോൾ അതൊക്കെ മാറി. അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് കുഞ്ഞിപ്പ.