
പൊന്നാനി:ഇവർ സുലൈഖ, ഇന്നലെ ഭർത്താവ് യൂസുഫ് ഇവരെ കൊന്നുകളഞ്ഞു. തേജസിൽ പത്രപ്രവർത്തകനായി വന്ന ആദ്യനാളിലാണ് സുലൈഖയെ പരിചയപ്പെടുന്നത്.പെരുമ്പടപ്പ് സ്റ്റേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തിയിരുന്ന ധീരവനിത.നീതി നിഷേധിക്കപ്പെട്ടപ്പോൾ സമരരംഗത്തിറങ്ങിയതാണ്. പലപ്പോഴും സമരപ്പന്തൽ പോലീസുകാർ തകർത്തിട്ടുണ്ട്.
പോലീസുകാർക്ക് സുലൈഖ തലവേദനയായിരിന്നു.പല കേസുകളിലും അവരെ കുടുക്കി.
പല മാധ്യമ പ്രവർത്തകരും ഇവരെ അവഗണിച്ചപ്പോൾ തേജസിന്റെ കരുത്തിൽ ഞാൻ ഒപ്പം നിന്നു. അന്നിവർ പി യു സി എൽ മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകയായിരുന്നു. Adv: പൗരനൊക്കെ ഇവർക്കുവേണ്ടി സമരമുഖത്തെത്തിയിരുന്നു.
പിന്നീട് പലപ്പോഴും എനിക്ക് വിളിക്കും.പല സമരമുഖത്തും ഇവരെ കാണാം.പലതും വിജയിച്ചില്ല. മാധ്യമങ്ങൾ തുണച്ചുമില്ല.
പോലീസുകാർ അവിശ്വസിച്ചു.രാഷ്ട്രീയ പാർട്ടികളും ഒപ്പം നിന്നില്ല. ആണഹന്തയെ അവരൊട്ടും അംഗീകരിച്ചതുമില്ല.
പലപ്പോഴും മക്കളെ കള്ളക്കേസിൽ കുടുക്കി പോലീസ് പീഡിപ്പിച്ച കഥ പറയാറുണ്ട്.മോഷണക്കുറ്റം ചുമത്തിയാണ് പീഡനങ്ങളൊക്കെയും. ചില ചെറുമോഷണങ്ങളൊക്കെ മക്കൾ നടത്തിയതുമുണ്ട്.പക്ഷെ അതിന്റെ പേരിൽ എവിടെ മോഷണം നടന്നാലും മക്കളെ പീഡിപ്പിക്കുന്ന അവസ്ഥയായി. ഒറ്റപ്പെട്ടുപോയ
അവരുടെ ശബ്ദമാവാൻ തേജസിനെ ഞാൻ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ആ നന്ദിയും സ്നേഹവും അവർ എക്കാലവും സൂക്ഷിച്ചിരുന്നു.
പിയുസി എൽ സുലൈഖയെ കൈവിട്ടു.പൗരനെ തള്ളിപ്പറയാൻ സുലൈഖയും ധൈര്യം കാണിച്ചു. തോറ്റുകൊടുക്കാൻ തയ്യാറാകാതെ അവർ ജീവിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു… മക്കളെയൊകെ ഒരു കരക്കെത്തിച്ചു. ചരട് പൊട്ടിയ കുടുംബജീവിതം അവരെ തളർത്തിയില്ല. ആൺകോയ്മയുള്ള സമൂഹം അവരെ അംഗീകരിച്ചതുമില്ല.
പോരാടി ജീവിച്ചവർ പനിപിടിച്ച് കിടക്കപ്പായയിൽ കിടന്ന് മരിക്കില്ലല്ലോ.
ഒടുവിൽ ഭർത്താവ് യുസുഫ് കൊന്നുകളഞ്ഞു. ഇന്ന് പത്രത്തിൽ ഫോട്ടോ കണ്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ജിവിതം തന്നെ പോരാട്ടമാക്കിയ സ്ത്രീ ഇനിയില്ല. ഭർത്താവ് ശല്യം ചെയ്യുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും പല തവണ വടക്കേക്കാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അവർ അവഗണിക്കുകയായിരുന്നു. ഒടുവിൽ അയാൾ നിഷ്പ്രയാസം ഇന്നലെ കൃത്യം നടപ്പിലാക്കി.
സോഷ്യൽ മീഡിയകളിൽ പോരാട്ടം പറയുന്ന, മന്യഷ്യാവകാശം പറയുന്ന ആളല്ലാത്തതിനാൽ ആരുമറിയാതെപോയ തന്റേടമുള്ള സ്ത്രീ.
ഞായറാഴ്ച രാവിലെ സുലൈഖയുടെ മാതാവ് ഖദീജ മുറ്റമടിക്കാൻ പുറത്തേക്കിറങ്ങിയതായിരുന്നു. മുൻവശത്തെ ഗ്രിൽ പൂട്ടിയതിന് ശേഷമാണ് ഇവർ ഇറങ്ങിയത്. ഈ സമയം വീടിന് സമീപത്തെ ആട്ടിൻകൂടിനടുത്ത് യൂസഫ് നിൽപ്പുണ്ടായിരുന്നു. ഗ്രിൽ പൂട്ടിയതോടെ ഇയാൾക്ക് അകത്തുകടക്കാൻ പറ്റാതെയായി. ആട്ടിൻകൂടിന് മുകളിലൂടെ കയറി ഓടിളക്കി യൂസഫ് വീടിന്റെ വരാന്തയിലേക്കിറങ്ങി. ഹാളിൽ കിടക്കുകയായിരുന്ന സുലൈഖയുടെ കഴുത്തിനാണ് വെട്ടിയത്. ശബ്ദം കേട്ട് ഖദീജ വരുമ്പോൾ ഇയാൾ അകത്തുണ്ടായിരുന്നു. വാതിൽ തുറന്നതോടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. പിന്നീട് എരമംഗലത്തുനിന്ന് ഇയാളെ പോലീസ് പിടികൂടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: യൂസഫും സുലൈഖയും തമ്മിൽ വഴക്കുണ്ടായിരുന്നു. യൂസഫിന്റെ പണം ഉപയോഗിച്ച് സുലൈഖയുടെ പേരിലാണ് വീടും സ്ഥലവും വാങ്ങിയിരുന്നത്. വഴക്കായതോടെ യൂസഫിനോട് വീട്ടിലേക്ക് കയറരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിക്കാതെ യൂസഫ് പലപ്പോഴും വീട്ടിലെത്തിയിരുന്നു. യൂസഫ് ശല്യം ചെയ്യുകയാണെന്നു കാണിച്ച് രണ്ട് തവണ വടക്കേക്കാട് പോലീസിൽ സുലൈഖ പരാതി നൽകിയിരുന്നു. ഭാര്യയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.
എഴുത്ത്: ഫഖ്റുദ്ധീൻ പന്താവൂർ
ഇവർ സുലൈഖ, ഇന്നലെ ഭർത്താവ് യൂസുഫ് ഇവരെ കൊന്നു. തേജസിൽ പത്രപ്രവർത്തകനായി വന്ന ആദ്യനാളിലാണ് സുലൈഖയെ…
Dikirim oleh Faqrudheen Panthavoor Faqrudheen pada Minggu, 23 Februari 2020