
അമ്പലപ്പുഴ: പൗരത്വ നിയമത്തെ വിശദീകരിക്കാൻ ബി.ജെ.പി നടത്തിയ പരിപാടി ബഹിഷ്കരിച്ച് നാട്ടുകാരും വ്യാപാരികളും. അമ്പലപ്പുഴയിലെ വളഞ്ഞവഴിയിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റിയാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.
പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികൾ മുഴുവൻ കടകളും അടച്ചു. ഉദ്ഘാടകനായി എത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന് മുന്നിൽ വിശദീകരണം കേൾക്കാൻ സ്ഥലത്തിന് പുറത്ത് നിന്നെത്തിയ ബി.ജെ.പിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.
പൗരത്വ ഭേദഗതി നിയമം വിശദീകരിച്ചു നൽകാൻ വലിയ പ്രചാരണമൊക്കെ നടത്തി. എന്നാൽ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടി തുടങ്ങുന്നതിന് മുമ്പേ നാട്ടുകാർ ഉപേക്ഷിച്ചു. ബി.ജെ.പിയുടെ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രദേശത്തെ യുവാക്കളുടെ സംഘമാണ് നിസ്സഹകരണ സമരത്തിന് നേതൃത്വം നല്‍കിയത്. ബി.ജെ.പിക്കാർ കസേര അടുക്കി തുടങ്ങിയപ്പോൾ സ്ഥലത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടു. ഒടുവിൽ ഉദ്ഘാടനത്തിനെത്തിയ എം.ടി രമേശിന് ബി.ജെ.പിക്കാരോട് മാത്രമായി പൗരത്വ ഭേദഗതി നിയമത്തെ പറ്റി വിശദീകരിച്ച് സ്ഥലം വിട്ടു.