
തൃശൂർ: മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ. അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറാനാണ് നഗരസഭാ തീരുമാനം. തൃശൂർ പോട്ട സ്വദേശി ജോഷി കല്ലുവീട്ടിൽ ആണ് ചാലക്കുടി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്.
രാജ്യത്ത് വലിയൊരു വിഭാഗം ഇപ്പോൾ ഭീതിയിലാണ്. ഈ അവസ്ഥ മാറണമെന്നാണ് ജോഷി പറയുന്നത്. പ്രധാനമന്ത്രി മോദി, ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാൻ ഉതകുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുക, എന്നതാണ് കഴിഞ്ഞ 13 ന് ജോഷി കല്ലുവീട്ടിൽ ചാലക്കുടി നഗരസഭയിൽ സമര്‍പ്പിച്ച അപേക്ഷയിലെ ആവശ്യം.
പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ ആയിട്ടും റേഷൻ കാർഡ്, വോട്ടർ ഐ ഡി, ആധാർ കാർഡ് എന്നിവ പൗരത്വം തെളിയിക്കാവുന്ന രേഖകൾ ആയി പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി എന്ത് രേഖയാണ് കൈവശം വച്ചിരിക്കുന്നതു എന്നറിയാൻ കൗതുകം തോന്നിയതെന്ന് ജോഷി കല്ലുവീട്ടിൽ പറയുന്നു. വിവരാവകാശ അപേക്ഷയുമായി സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർ കളിയാക്കിയെന്നും. മറുപടി കിട്ടും വരെ ശ്രമം തുടരുമെന്നും ജോഷി വ്യക്തമാക്കി.