
പൊന്നാനി: ഫാസിസത്തെ നാടകം കൊണ്ട് പ്രതിരോധിക്കുകയാണ് പൊന്നാനി എം ഇ എസിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന കലാകാരന്മാർ.ഗ്വാണ്ടനാമോ എന്ന നാടകത്തിലൂടെയാണ് ഒരുകൂട്ടം കലാകാരന്മാർ തങ്ങളുടെ സർഗാത്മകമായ പ്രതിഷേധത്തെ അരങ്ങിൽ അടയാളപ്പെടുത്തുന്നത്.
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ മാറഞ്ചേരി സ്വദേശി റിയാസാണ് നാടകം രചനയും സംവിധാനവും ഒരുക്കിയിട്ടുള്ളത്.എം ഇ എസ് പൊന്നാനി കോളേജിലെ കടൽ കലാലയ നാടകവേദിയുടെ ഗ്വാണ്ടനാമോ എന്ന നാടകം നിരവധി തെരുവുകളിൽ ഇതിനകം കളിച്ചുകഴിഞ്ഞു. ജഡാവസ്ഥയിൽ എത്തി നിൽക്കുന്നു എന്ന് കരുതപ്പെട്ട ജനത അതിജീവനത്തിനായി, പിറന്ന മണ്ണിന്റെ അവകാശത്തിനായി ഒറ്റകെട്ടായി പൊരുതുന്ന ഘട്ടത്തിൽ, പ്രതീക്ഷയുടെ ഓരോ തുരുത്തും തിരയുന്ന ഘട്ടത്തിൽ, മൗനം പോലും എത്ര കുറ്റകരമാകുമെന്നു ഓര്മപെടുത്തുന്നുണ്ട് ഈ നാടകം.
‘ഗ്വാണ്ടനാമോ’ എന്ന നാടകം അഭയാർത്ഥിത്വത്തിന്റെ വിഹ്വലതകളുടേയും പലായനം അനിവാര്യമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രതിഭാസത്തിന്റേയും തീക്ഷ്ണമായ അവതരണമാണ്. പൗരത്വ ഭേദഗതി നിയമമായതിനു ശേഷമുള്ള സെക്കുലർ മാനസീകാവസ്ഥയുടെ പാൻ ഇന്ത്യൻ കാഴ്ചയാണ് ഈ തെരുവുനാടകം.അശരണർക്കും നിരാലംബർക്കും ന്യൂനപക്ഷങ്ങൾക്കാകമാനവും കൈ താങ്ങാകുന്ന ഭരണഘടനയുടെ സംരക്ഷണ ഹസ്തത്തെ ബിംബവൽക്കരിച്ച് പ്രത്യാശാപൂർണ്ണമായാണ് നാടകം ആരംഭിക്കുന്നത്. തുടർന്ന് ഹിംസയെ ചൂണ്ടയിട്ട് പിടിക്കുന്ന ഘാതകരുടെ അതിക്രമങ്ങൾ ആവിഷ്കരിക്കുകയാണ്. പുറന്തള്ളപ്പെടുന്നവരെ പാർപ്പിക്കുന്ന തടങ്കൽ പാളയങ്ങളിൽ നിന്നുള്ള ദാരുണമായ നിലവിളി അത്രമേൽ വൈകാരികമായി മാത്രമേ കേൾക്കാനാകൂ. മനുഷ്യത്വത്തിനു മേൽ പൗരത്വം നടത്തുന്ന വ്രണങ്ങളുടെ ആഴത്തിലുള്ള വേദനയിൽ രംഗം നിറയുന്നു.വിദ്യാർത്ഥികളും യുവാക്കളും തീർക്കുന്ന പ്രതിരോധങ്ങളിലേക്ക് സഞ്ചരിക്കുന്ന നാടകം അവരുടെ ചെറുത്തു നിൽപ്പിന്റെ തീവ്രതയുടെ ജ്വാലയുയർത്തുകയാണ്. പ്രതീക്ഷാ നിർഭരമായ ആ തീനാളമാണ് സമകാല ഇന്ത്യയെന്ന് ‘ഗ്വാണ്ടനാമോ ‘ പറയുന്നു. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് രേഖപ്പെടുത്തിയ അക്ഷരസമാഹാരം സമാധാനത്തിന്റെ വെള്ളരി പ്രാവ് കണക്ക് പറത്തി വിട്ടാണ് നാടകം രംഗം വിടുന്നത്.
ശരീരത്തിന്റെ ഓരോ അണുവിലും നാടകം ആവാഹിച്ച കോളേജിലെ മലയാളം അധ്യാപകൻ സഫറാസ് അലിയാണ് നാടകത്തിന്റെ അണിയറക്കാരൻ.അണിയറയിൽ ആധി പൂണ്ട് നിൽക്കുന്ന ഈ അധ്യാപകന്റെ സ്വപ്നമാണ് ഈ കടലിരമ്പം.
നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഉറക്കെ ശബ്ദിക്കാൻ, ഈ കെട്ട കാലത്തു ഒന്നിച്ചു നിക്കാൻ ഈ തെരുവുനാടകം നമ്മെ പ്രേരിപ്പിക്കും.
ഗ്വാണ്ടനാമോ എന്ന തെരുവുനാടകം എവിടെയും അവതരിപ്പിക്കാൻ തയ്യാറാണന്ന് അധ്യാപകൻ സഫറാസ് അലി പറയുന്നു. വിളിക്കാം 9496364191
റിപ്പോർട്ട്: ഫഖ്റുദ്ധീൻ