
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ആരും തുരങ്കം വെക്കരുതെന്ന് പിണറായി വിജയൻ. ചിലയാളുകൾക്ക് ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവര്‍ക്ക് കൂടി വേണ്ടിയാണ് ഈ ക്രമീകരണമെന്ന് ഓര്‍ക്കണമെന്നും. ചിലര്‍ തങ്ങള്‍ക്ക് രോഗംവരില്ലെന്ന നിലപാടിലാണ്. കേരളത്തെ സംരക്ഷിക്കാന്‍ ഒരുവിഭാഗം ആളുകൾ ഉറക്കമൊഴിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തെ എല്ലാവരും ചേര്‍ന്ന് മറികടക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ ലംഘിച്ചാല്‍ നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും പിണറായി വിജയൻ പറഞ്ഞു. നിര്‍ദേശം ലംഘിച്ചാല്‍ പൊലീസ് ഇടപെടുമെന്നും ഇതിനായി എസ്‌പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ബാധകമാണ്.
കോവിഡ് തടയുന്നതിന് ഇതല്ലാതെ വേറൊരു മാര്‍ഗവും മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശങ്ങള്‍ ഇനിയും ലംഘിച്ചാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നടപടകളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നാടിന്റെ നന്മയ്‌ക്കായി നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു.
സർക്കാർ ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ല. നിർദേശങ്ങൾ പാലിക്കാതെ സമൂഹത്തെ വഞ്ചിക്കുന്ന ആളുകൾക്ക് കര്‍ശന നടപടിയുണ്ടാകുമെന്നും. കാസര്‍കോട് സംഭവിച്ചത് നിരുത്തര വാദിത്തത്തിന്റെ ഉദാഹരണമാണെന്നും പിണറായി വിജയൻ പറഞ്ഞു.
Content highlights: Kerala CM pinarayi Vijayan’s press meet