
തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനവും റേഷനുമടക്കം ലഭിക്കുക 87.14 ലക്ഷം റേഷൻകാർഡ് ഉടമകൾക്ക്. അഞ്ച് കിലോ ഗോതമ്പും 30 കിലോ അരിയും എഎവൈ കുടുംബങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതിൽ മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. കൂടാതെ ഏപ്രിലിൽ കുറഞ്ഞപക്ഷം പതിനഞ്ച് കിലോ റേഷനും സൗജന്യമായി നൽകും.
പിങ്ക് കളർ റേഷൻ കാർഡുകൾക്ക് രണ്ടുരൂപ നിരക്കിൽ കിട്ടുന്ന റേഷൻ ഒരാൾക്ക് അഞ്ചുകിലോയെന്ന നിരക്കിൽ സൗജന്യമായി തന്നെ ലഭിക്കും. മുൻഗണനേതര വിഭാഗത്തിൽ പെട്ട റേഷൻ കാർഡുകൾക്ക് (നീലകളർ, വെള്ള കളർ) കാർഡൊന്നിന് മിനിമം പതിനഞ്ച് കിലോ അരി സൗജന്യമായി തന്നെ ലഭിക്കും.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ കുടുംബങ്ങളുടെ അടക്കം ലിസ്റ്റ് ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കി നൽകും. ഇവർക്ക് ഓരോരുത്തർക്കും 1000 രൂപയുടെ ഭക്ഷണകിറ്റടക്കം സൗജന്യമായി നൽകും ഇത് ദുരന്തനിവാരണ വിതരണസംവിധാനം വഴി വീട്ടിലെത്തിച്ചാണ് നൽകുക. വെളിച്ചെണ്ണ, പഞ്ചസാര, സോപ്പ്, പയറുവർഗങ്ങൾ, അടക്കമുള്ള ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് ഈ കിറ്റ്.
ഫുഡ്കോർപറേഷന്റെ ഗോഡൗണുകളിൽ നിന്ന്
വരുന്ന ഏപ്രിൽ, മെയ് മാസത്തിൽ വിതരണത്തിനാവശ്യമായ അവിശ്യ ഭക്ഷ്യധാന്യങ്ങളുടെ വിഹിതം ശേഖരിച്ചുവരികയാണ്. കേന്ദ്രസർക്കാർ മൂന്നുമാസത്തേക്കുള്ള വിഹിതം ലിസ്റ്റുചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഒന്നര മാസത്തേക്കുള്ള ധാന്യങ്ങൾ റേഷൻകടകളിൽ സ്റ്റോക്ക് ചെയ്യാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ സംസ്ഥാനത്ത് സംഭരിച്ച നെല്ല് അരിയാക്കി ഗോഡൗണുകളിൽ വിതരണത്തിനായി ലഭ്യമാണ്. കൂടാതെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് 74000 മെട്രിക് ടൺ അധികധാന്യവിഹിതം ആവശ്യപ്പെട്ട് കത്തും നൽകിയിട്ടുണ്ട്. ബയോമെട്രിക് പഞ്ചിങ് റേഷൻകടകളിൽ വിതരണത്തിന് ഒഴിവാക്കിയിട്ടുണ്ട്. മാനുവൽ ഇടപാടുകളായാണ് വിതരണം നടത്തുക. കൂടാതെ സിവിൽസപ്ലൈസ് കോർപറേഷന്റെ ഷോപ്പുകളിൽ തിരക്കൊഴിവാക്കുനായി ടോക്കൺ സമ്പ്രദായം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
Content highlight: Kerala state government free ration in 87.14 lak families,